നോമ്പുകാലത്തിന് വിഷാദഛായ നല്‌കേണ്ടതുണ്ടോ? നോമ്പ് എത് രീതിയിലുള്ള മാറ്റങ്ങളാണ് നമ്മില്‍ സൃഷ്ടിക്കേണ്ടത് ?
നെറ്റിയില്‍ കുരിശടയാളം വരക്കുന്ന വിഭൂതി തിരുനാളോടെ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ചില ചോദ്യങ്ങള്‍ ചോദിക്കണം. അതിന് സത്യസന്ധമായ ഉത്തരങ്ങള്‍ നല്കിയാല്‍ നമ്മുടെ ആത്മീയത എവിടെ നില്ക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയും.
സമ്പത്തിനോടും സ്ഥാനമാനങ്ങളോടുമൊക്കെയുള്ള കാഴ്ചപ്പാട് എന്താണ്?
ദൈവവുമായുള്ള എന്റെ ബന്ധം എങ്ങനെയാണ്?
കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, തുടങ്ങിയവരോടുള്ള സമീപനം എങ്ങനെയാണ്? സഹപ്രവര്‍ത്തകരോടുള്ള ഇടപെടലുകളില്‍ പക്ഷപാതമുണ്ടോ? എന്നെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായി അവര്‍ കാണുന്നുണ്ടോ? എന്റെ സംസാരവും പെരുമാറ്റവും വേഷവിധാനങ്ങളും അതിന് അനുസരിച്ചുള്ളതാണോ?
പാവപ്പെട്ടവരോടും സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരോടുമുള്ള സമീപനം ഏതു രീതിയിലാണ്?
സ്വയം അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്നുണ്ടോ?
സത്യസന്ധമായി വിലയിരുത്തിയാല്‍ ചില ഉത്തരങ്ങള്‍ നമ്മെ പരിഭ്രാന്തിയിലാഴ്ത്താന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍, എന്റെ വഴികളും പ്രവര്‍ത്തനരീതികളും ശരിയായിരുന്നോ എന്നൊക്കെയുള്ള സംശയങ്ങള്‍ ജനിപ്പിച്ചേക്കാം. ഒരുപക്ഷേ, ജീവിതത്തെ ഇങ്ങനെയൊരു വിലയിരുത്തലിന് വിധേയമാക്കിയിട്ട് ദീര്‍ഘകാലമായിട്ടുണ്ടാവാം. കണ്ണാടിയിലൂടെ മുഖം നോക്കുന്നതുപോലെ ആത്മീയ ജീവിതത്തെയും വിലയിരുത്തണമെന്ന് ഇതുവരെയും നാം ചിന്തിച്ചിട്ടുണ്ടാവില്ല. ഈ നോമ്പുകാലം നമ്മോട് ആവശ്യപ്പെടുന്നത് ആ രീതിലുള്ള ഒരു വിലയിരുത്തലിന് ജീവിതത്തെ വിധേയമാക്കാനാണ്. ജീവിതത്തിന്റെ യഥാര്‍ത്ഥ ആനന്ദം കണ്ടെത്തണമെങ്കില്‍ ഇങ്ങനെയുള്ള കഠിനമെന്ന് തോന്നിക്കുന്ന ചോദ്യങ്ങളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ നോക്കിക്കാണണം. നോമ്പുകാലത്ത് യേശുവുമായുള്ള ബന്ധത്തിന്റെ ഉറപ്പ് വര്‍ധിപ്പിക്കേണ്ട സമയമാണ്.
ശക്തിയേറിയ സ്‌ഫോടനങ്ങള്‍ നടത്തിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. അതുപോലെ നോമ്പുകാലമെന്നത് ദൈവവുമായുള്ള ബന്ധത്തില്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്ന പാപമാകുന്ന തടസങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുകയും എടുത്തുമാറ്റുകയും ചെയ്യുന്നതിനുള്ള അവസരമായി മാറണം. സ്‌ഫോടനങ്ങള്‍ നടത്തുന്നതിനെടുക്കുന്ന മുന്നൊരുക്കങ്ങളും പ്രാധാന്യവും യേശുവുമായുള്ള ബന്ധത്തില്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ കണ്ടെത്തുന്നതിന് ആവശ്യമാണ്. അതിന് ആദ്യം സൂചിപ്പിച്ചതുപോലെ വിഷമമുള്ള ചോദ്യങ്ങളിലൂടെ ആത്മവിമര്‍ശനം നടത്തേണ്ടത് അത്യാവശ്യമാണ്. തെറ്റുകള്‍ ശരികളായി എണ്ണപ്പെടുന്ന രീതിക്ക് ഈ ലോകത്തില്‍ ഏറെ സ്വാധീനം ഉള്ളതിനാല്‍ ആത്മശോധനക്ക് വലിയ പ്രാധാന്യമുണ്ട്. ഒരുപക്ഷേ, അതിനും ശക്തവും ഉറച്ചതുമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നേക്കാം. അങ്ങനെയുള്ള ശക്തമായ നിരീക്ഷണങ്ങളിലൂടെ മാത്രമേ ആ ത്മാവിന്റെ യാഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വീഴ്ചകള്‍ കണ്ടെത്തി പ്രായശ്ചിത്വത്തിലൂടെ ദൈവത്തിങ്കലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് നോമ്പുകാലം നമുക്ക് നല്കുന്നത്. ഇങ്ങനെയൊരു അനുഷ്ഠാനത്തിന് നമ്മള്‍ തയാറാകുന്നില്ലെങ്കില്‍ ദൈവത്തിന്റെ മുന്‍പില്‍ സത്യസന്ധമായി ഉത്തരം പറയേണ്ട സാഹചര്യം ഉണ്ടാകുമെന്നോര്‍ക്കണം.
സ്‌ഫോടനാത്മകമായ കണ്ടുപിടുത്തങ്ങളിലേക്ക് എത്തപ്പെടണമെങ്കില്‍ കുറഞ്ഞത് നാല് കാര്യങ്ങളെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്.
ശാസ്ത്രജ്ഞന്മാര്‍ എല്ലാ ദിവസവും പരീക്ഷണശാലകളിലെത്തി ചായ കുടിച്ച് തമാശുപറഞ്ഞിരുന്നാല്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാവില്ല. ഒരു കണ്ടുപിടുത്തത്തിന്റെ പിന്നില്‍ നീണ്ടകാലത്തെ പരീക്ഷണനിരീക്ഷണങ്ങള്‍ ഉണ്ടാകാം. അതു പോലെ നോമ്പിലെ 50 ദിവസങ്ങള്‍ സാധാരണ ഭക്താഭ്യാസങ്ങള്‍ നടത്തി മുന്നോട്ടു പോയാല്‍ ആത്മീയ ജീവിതത്തില്‍ അത് ചലനങ്ങള്‍ സൃഷ്ടിക്കില്ല. സത്യസന്ധതയോടെ പ്രാര്‍ത്ഥനാപൂര്‍വം കുറവുകളിലേക്ക് ദൃഷ്ടികള്‍ ഉയര്‍ത്തി അവയെ ഉപേക്ഷിക്കുവാന്‍ തയാറാകണം. വിദ്വേഷം, സമ്പത്തിനോടുള്ള അടിമത്വം, ആസക്തികള്‍, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളുടെ നേരെ മുഖംതിരിക്കല്‍ തുടങ്ങി ഓരോരുത്തരുടെയും പോരായ്മകള്‍ പല രീതിയിലായിരിക്കും. കുറവുകളും ബലഹീനതകളും അവനവന്‍തന്നെ കണ്ടെത്തി മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് നോമ്പ് അനുഗ്രഹമായി മാറുന്നത്.
പാപകരമായ അവസ്ഥയില്‍നിന്നും പൂര്‍ണമായി സ്വയം പിന്മാറിയാലും പിടിച്ചുനില്ക്കണമെങ്കില്‍ നമ്മില്‍ രൂപാന്തരീകരണം സംഭവിക്കണം. അല്ലെങ്കില്‍ വീണ്ടും ആ തെറ്റുകളിലേക്ക് വീണുപോകാന്‍ സാധ്യത ഏറെയാണ്. തെറ്റുകളില്‍നിന്നും വിടുതല്‍ ലഭിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് കുമ്പസാരത്തിലൂടെ അവ ഏറ്റുപറയുകയാണ്. നോമ്പുകാലത്ത് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍ പാപത്തെ കീഴടക്കിയ യേശുവിന്റെ വിജയത്തില്‍ പങ്കാളികളാവുകയാണ്. യേശുവിന്റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുമ്പോള്‍ ലോകം മുഴുവനുമുള്ള കൂട്ടായ്മയില്‍ പങ്കുചേരുകയാണ്. നോമ്പുകാലത്ത് വ്യക്തിപരമായ പ്രാര്‍ത്ഥനക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ആഗ്രഹനിഗ്രഹം നടത്തുകയുമൊ ക്കെ ചെയ്യുമ്പോഴും യഥാര്‍ത്ഥത്തില്‍ എന്നില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. മാറ്റം ഉണ്ടാകുന്നില്ലെങ്കില്‍ എല്ലാം വെറും അനുഷ്ഠാനങ്ങളായി ചുരുങ്ങും.
പാപകരമായ സാഹചര്യങ്ങളില്‍നിന്നും അകന്ന് കൃപയോട് ചേര്‍ന്നുനില്ക്കാന്‍ കഴിയണം. പാപത്തോട് മനുഷ്യന് പൊതുവേ ചായ്‌വുള്ളതിനാല്‍ അതിന്റെ ആകര്‍ഷണീയതയില്‍ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അലസമായി സമയം ചെലവഴിക്കുമ്പോള്‍ ഒരിക്കല്‍ ഉപേക്ഷിച്ച പാപങ്ങള്‍ നമ്മെ മാടിവിളിക്കും. അതിനാല്‍ ആ അവസരങ്ങള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നോക്കാനുള്ള അവസരങ്ങളായി മാറ്റണം. സമയം, സമ്പത്ത്, മറ്റു സാധ്യതകള്‍ എല്ലാം സഹോദരങ്ങളുമായി പങ്കുവയ്ക്കാനും അവര്‍ക്കായി വിനിയോഗിക്കാനും തയാറാകണം. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കേണ്ടത് ക്രിസ്തുവിന്റെ അനുയായികളുടെ കടയാണ്. അതിലൂടെ സമൂഹത്തിന് നല്കുന്നത് ക്രിസ്തീയ സാക്ഷ്യമാണ്. പാപസാഹചര്യങ്ങളില്‍നിന്നും വിട്ടുനില്ക്കാനുള്ള ബലവും അതിലൂടെ ലഭിക്കും. അങ്ങനെ പങ്കുവയ്ക്കുമ്പോള്‍ നമ്മള്‍ എത്ര വളര്‍ന്നു എന്ന് സ്വയം കണ്ടെത്താനും കഴിയും. ആത്മീയ വളര്‍ച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പങ്കുവയ്ക്കാന്‍ മടിയുണ്ടാവില്ല.
നോമ്പുകാലത്ത് മനുഷ്യന്റെ നശ്വരതയെപ്പറ്റി പ്രത്യേകം ചിന്തിക്കണം. ഇത് ഗൗരവത്തോടെ കാണേണ്ടതാണെങ്കിലും അവിടെ അനാവശ്യമായി ദുഃഖത്തിന്റെ ഛായ സൃഷ്ടിക്കരുത്. വിശ്വാസികളില്‍ പൊതുവേ അങ്ങനെയൊരു പ്രവണതയുണ്ട്. ആവിലായിലെ വിശുദ്ധ തെരേസ ഇതേപ്പറ്റി തന്റെ സഹശുശ്രൂഷകര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. ''നിങ്ങള്‍ നിര്‍ഭാഗ്യരുടെ മുഖംമൂടികള്‍ ധരിക്കേണ്ട സമയമല്ല നോമ്പുകാലം. വിഷാദത്തി ന്റെയും മൂകതയുടെയും അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിക്കരുത്. ഭക്തി നഷ്ടപ്പെടുമെന്ന് കരുതി പുഞ്ചിരിക്കാന്‍ നമ്മള്‍ ഭയപ്പെടരുത്. അവിടെയും സന്തോഷിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്.''
മനസുകളും ഹൃദയങ്ങളുമൊക്കെ യേശുവിനെ സ്വീകരിക്കുന്നതിനായി ഒരുക്കിക്കൊണ്ട് നോമ്പുകാലത്തെ നമുക്ക് സ്വാഗതംചെയ്യാം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.